Posted By Ansa Staff Editor Posted On

കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ, ബിദൂനി എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ.

ഇവരിൽ ചിലർ രാജ്യം വിട്ടതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രാജ്യം വിട്ടവരെ പിടികൂടുന്നതിനു ഇന്റർ പോളിന്റെ സഹായം തേടിയിട്ടുമുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ നറുക്കെടുപ്പ് വിഭാഗം മേധാവി” ആണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്. പിടിയിലായ ഈജിപ്ഷ്യൻ യുവതി ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രതിദിന സമ്മാനമായ 7 ആഡംബര കാറുകൾ തട്ടിപ്പിലൂടെ നേടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

5 കാറുകൾ ഇവരുടെ പേരിലും 2 കാറുകൾ ഭർത്താവിന്റെ പേരിലുമാണ് ഇവർ നേടിയെടുത്തത്. ഓരോ നറുക്കെ ടുപ്പിലും പേരിന്റെ ആദ്യ ഭാഗവും മധ്യ ഭാഗവും അവസാന ഭാഗവും വ്യത്യസ്ഥമായി നൽകിയാണ് ഇവർ നറുക്കെടുപ്പിൽ ഭാഗമായത്.രാജ്യത്തെ പ്രമുഖ ജീവകാരുണ്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ. രാജ്യം വിടാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പിടിയിലായത്.

വിജയികളെ മുൻകൂട്ടി തീരുമാനിച്ച് വിജയികളിൽ നിന്ന് വൻതോതിൽ പണം കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചു.200 മുതൽ 600 ദിനാർ വരെയാണ് ഇവർ വിജയികളിൽ നിന്നും കൈപ്പറ്റിയത്.വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പിടിയിലായവർക്ക് എതിരെ, പണം വെളുപ്പിക്കൽ, രാജ്യ ദ്രോഹം ഉൾപ്പെടെ യുള്ള കനത്ത വകുപ്പുകൾ ചേർത്താണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. നറുക്കെടുപ്പിൽ ഇതെ വരെ വിജയികളായ എല്ലാവരുടെയും വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ട തായാണ് സൂചന. തട്ടിപ്പിന്റെ വ്യാപ്തി വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളൂ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version