
കുവൈറ്റ് ദേശിയ വിമാന കമ്പനിക്കെതിരെ നൽകിയ പരാതിയിൽ മലപ്പുറം സ്വദേശികൾക്ക് 10 ലക്ഷം രൂപ നഷ്ട്ട പരിഹാരം
കുവൈത്ത് സിറ്റി / മലപ്പുറം : മാർച്ച് 11, കുവൈത്ത് ദേശീയ വിമാന കമ്പനിയുടെ സേവനത്തിൽ ഉണ്ടായ വീഴ്ചക്ക് എതിരെ സമർപ്പിച്ച പരാതിയിൽ മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷൻ വിധി പുറപ്പെടുവിച്ചു .

വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് ദേശീയ വിമാന കമ്പനിയുടെ ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു.
മാഡ്രിഡിൽ നിന്നും ഫ്‌ലൈറ്റിൽ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയിൽ ഇറക്കിയ പരാതിക്കാർക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നൽകിയില്ല. മാത്രവുമല്ല സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടർ യാത്രക്ക് ബോർഡിംഗ് പാസ്സ് ലഭിച്ചതിനാൽ വിമാനത്തിൽ കയറിയെങ്കിലും അവിടെ നിന്നും ഇറക്കിവിട്ടതായും ഇവർ നൽകിയ പരാതിയിൽ അറിയിച്ചിരുന്നു.ഇതേ തുടർന്ന്
നേരത്തെ ബുക്ക് ചെയ്‌തതിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വൈകിയാണ് പരാതിക്കാർക്ക് നാട്ടിൽ എത്താനായത്. തുടർന്നാണ് വിമാനകമ്പനിയുടെ സേവനത്തിലെ വീഴ്ചക്കെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. കുവൈത്തിൽ കാലാവസ്ഥ മോശമായതിനാൽ പരാതിക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് യാത്ര ദോഹ വഴിയാക്കിയതെന്നും ബോർഡിംഗ് പാസ് നൽകുമ്പോൾ നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് വിമാനത്തിൽ നിന്നും ഇറക്കേണ്ടി വന്നതെന്നും സേവനത്തിൽ വീഴ്ചയില്ലെന്നുമായിരുന്നു വിമാന കമ്പനിയുടെ വാദം.ഇവ പരിശോധിച്ച കമ്മീഷൻ അന്നേ ദിവസം കുവൈത്തിൽ മോശം കാലാവസ്ഥയുണ്ടായിരുന്നു എന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ പറ്റിയിട്ടില്ലെന്നും വിമാന കമ്പനിക്ക് സേവനത്തിൽ വീഴ്ച പറ്റിയതായും കണ്ടെത്തി.ഇതെ തുടർന്നാണ് പരാതിക്കാർക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡൻറും പ്രീതി
ശിവരാമൻ, സി.വി. മുഹമദ് ഇസ്‌മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്.. ഒരു മാസത്തിനകം വിധിനടപ്പാക്കണമെന്നും വീഴ്ച വരുത്തിയാൽ പ്രസ്തുത സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു

Comments (0)